Friday, December 10, 2010

ഒരു അന്കൂഷ്യസ് സംശയം

      നാട്ടില്‍ മുറ്റു പാര്‍ടി പ്രവര്‍ത്തനവും അഞ്ചാറു അടിപിടി കേസ്, രണ്ടു കുത്ത് കേസ്, ബസ്സിനു കല്ലെറിയല്‍, വെള്ളമടിച്ചു നടു റോട്ടില്‍ ഐറ്റം ഡാന്‍സ്, കാവ് തീണ്ടല്‍ തുടങ്ങിയ കലാ പ്രകടന പരമ്പര  , എതിരാളികളുടെ വീടിനു മുന്നില്‍ പെടുക്കള്‍, വാള് വക്കല്‍ എന്നിങ്ങനെ  സര്‍വ കല വല്ലഭന്‍ ആയി നടന്ന ഒരു സുഹുര്തിനെ വര്‍ഷങ്ങള്‍ക്കു ശേഷം ദുബായില്‍ കണ്ടു മുട്ടി. ആ കണ്ടു മുട്ടല്‍ ഓര്‍ക്കുമ്പോള്‍ തന്നെ കിടുങ്ങല്‍ ആണ് ...സത്യം പറഞ്ഞാല്‍ ഞെട്ടി തരിച്ചു പണ്ടാരം അടങ്ങി.

      ശ്രി.ശ്രി രവിഷങ്കരോ അതോ സ്വാമി വിവേകാനന്ദാണോ ... എന്തൊരു വിനയം എന്തൊരു ഭവ്യത സംസാരം കേട്ടാലോ ബാബു നമ്പൂതിരി തോറ്റു പോവും - എന്തൊരു  ക്ഷമ.

ഞാന്‍ പ്രകോപനം ഇല്ലാതെ അവനെ രണ്ടു തെറി പറഞ്ഞു നോക്കി - പ്രതികരണം ആന്റണിയെ പോലെ..

എന്‍റെ തലയില്‍ ആകെ ഒരു പെരുപ്പ്‌ . ഇവന് എന്തോ സംഭവിച്ചിട്ടുണ്ട് നാട്ടിലെ ഗര്‍ജിക്കുന്ന സിംഹം ഇത്ര പെട്ടെന്ന് വസന്ത വന്ന കോഴിയെ പോലെ ആയതെങ്ങിനെ.? ഇങ്ങനെ ആലോചിച്ചു കൊണ്ടു ഞാന്‍ അവന്റെ കാറില്‍ കയറി ഇരുന്നു. സലലഹ് എന്ന ഒരു സ്ഥലത്തേക്കാണ്‌ യാത്ര. വണ്ടി പാര്‍ക്കിംഗ് സ്ലോട്ടില്‍ നിന്നും പുറത്തെടുക്കാന്‍ നേരത്ത് ഒരു വയസായ ആള്‍ കുറുകെ ചാടി. "ആരുടെ ഇതിന്റെ ഇടയിലേക്ക് നോക്കിയാട നടക്കുന്നെ ..." എന്ന് പ്രതികരിക്കാറുള്ള ഈ പഹയന്‍ വളരെ വിനയത്തില്‍ ബ്രേക്ക്‌ ചവിട്ടി വൃദ്ധനെ നോക്കി "അങ്ങ് പൊക്കോളൂ എനിക്ക് ധൃതി ഒന്നും ഇല്ലേ.." എന്ന അര്‍ത്ഥത്തില്‍ ചിരിക്കുന്നു.. ഞാന്‍ പതിയെ എന്‍റെ തുടയില്‍ ആഞ്ഞു പിച്ചി.. ഞാന്‍ സ്വപ്നം കാണുന്നതാണോ..?

ആകെ അന്കുഷ്യസ് ആയ ഞാന്‍ അവനെ ചൊറിയാന്‍ വേണ്ടി ഒരു ചോദ്യം എറിഞ്ഞു  "ഇന്ത്യ എന്നാണാവോ ഇങ്ങനെ ആവുന്നത്. ?"

അവന്റെ മറുപടി - "ഇന്ത്യ നന്നാവാന്‍ പോണില്ല..അവിടത്തെ ആളുകള്‍ക്ക് അങ്ങനെ ഒരു വിചാരം ഉണ്ടോ.. ഗുട്ക്കയും പട്ട ചാരായവും തിന്നു കണ്ട സ്ഥലതോകെ തുപ്പിയും പെടുത്തും തൂറിയും വക്കും..ചുമരായ ചുമരോക്കെ പോസ്റ്റര്‍ ഒട്ടിക്കും.. കുഴിക്കു ചുറ്റും ടാര്‍ ഇട്ടു റോഡ്‌ എന്ന് വിളിക്കും.. സര്‍ക്കാര്‍ കാര്യത്തിനു കൈ കൂലിയും വാങ്ങിക്കും .. പിന്നെ എങ്ങിനെ നന്നാവാന്‍..കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ ഭാര്യയുടെ കൂടെ പോവാന്‍ സമയം ഇല്ലാത്തവന്‍ ഒന്നര മണിക്കൂര്‍ ബിവരജിന്റെ മുന്നില്‍ ക്യു നില്കുന്നു..? ഈ രാഷ്ട്രീയ കാരെ ആദ്യം ചാണക വെള്ളം തളിച്ച് പുറത്താക്കണം .. അധ്വാനിക്കുന്ന ജന വിഭാഗത്തിന്റെ പാര്‍ടി പ്രവര്‍ത്തകര്‍ പോലും  ഒരു പണിക്കും പോകാതെ പാര്‍ട്ടി പ്രവര്‍ത്തനം മാത്രം  നടത്തുന്ന നാട്ടില്‍ എങ്ങിനെ വികസനം വരും..?" അവന്‍ ചോദ്യ ചിഹ്നം എന്‍റെ നേരെ നീട്ടി..

ഞാന്‍ അത് വാങ്ങി കീശയിലിട്ടു എണ്ണാന്‍ തുടങ്ങി .. ചോദ്യ ചിഹ്നം അല്ല നക്ഷത്രം.. 1....2......3.....4.....

നാട്ടില്‍ എങ്ങിനെ വികസനം വരും എന്ന അവന്റെ ചോദ്യത്തെക്കാള്‍ എന്നെ കുഴക്കിയത്  അവന്‍ എങ്ങിനെ ഇങ്ങനെ മാറി എന്ന എന്‍റെ സംശയം ആയിരുന്നു..

എന്‍റെ സംശയത്തിനു ഉത്തരം അറിയാവുന്നവര്‍ ദയവു ചെയ്തു എന്നെ അറിയിക്കൂ..

Monday, November 1, 2010

കേരളത്തിലെ നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം .. (കേരള പിറവി ദിന Special)

"എനിക്കെന്റെ ബാല്യം തിരിച്ചു കിട്ടിയിരുന്നെങ്കില്‍..." ഇങ്ങനെ ഒരു ആത്മഗതം വിടാത്ത ഒരാള് പോലും ഭൂമിയില്‍ ജനിച്ചു കാണില്ല എന്നാണു  തോനുന്നതു. ഞങ്ങളും അവരില്‍ രണ്ടാളാകുന്നു. ഒരു പാട് നല്ല ഓര്‍മകളുടെ  കേതാരം ആണ് നമ്മുടെയെല്ലാം ബാല്യം .

ആകാശവാണിയിലെ വൈകീട്ടേ വയലും വീടും, ഉച്ചയ്ക്കലത്തെ ചലച്ചിത്ര ഗാനം തുടങ്ങി.. എന്തിനു 11 മണിക്കുള്ള  ദൂരദര്‍ശന്‍  അവതരണ സംഗീതം വരെ ഗ്രിഹാതുരത്വം ഉളവാക്കുന്ന  ഒന്നാണ്.  കാരണം അവയെല്ലാം ഞങ്ങളുടെ ബാല്യത്തെ നിറകൂട്ട്‌ ചാലിച്ചവ ആയിരുന്നു.

 ത്രിസന്ധ്യക്ക്‌ മുത്തശ്ശിയുടെ നാമ ജപം കേട്ടു അമ്മയുടെ മടിയില്‍ കിടക്കുമ്പോള്‍, അമ്മ തലയിലൂടെ വിരലോടിക്കുന്നത് .. പാടിക്കലില്‍ അച്ഛന്റെ സൈകിളിന്റെ ശബ്ദം കേള്‍കുമ്പോള്‍ മിട്ടയിക്ക് വേണ്ടി ഓടുന്നത് ..ധനുമാസത്തിലെ തിരുവാതിരക്കു അമ്മയുടെ കൂടെ കുളത്തില്‍ കുളിക്കാന്‍ പോയത് . കുളക്കടവില്‍ ഞാനും ദാസനും പരസ്പരം തിരുവാതിര കുളിക്കാന്‍ വന്ന പെണ്ണെ ... എന്ന് പറഞ്ഞു കളിയാക്കിയത്. കുംഭമാസത്തിലെ അമ്പലത്തിലെ ഉത്സവത്തിന്‌ ഉത്സവബലി ചോറിനായി ഓടിയത് ..ഓണം, വിഷു ..

എന്തിനു, മീനമാസത്തില്‍ ഞാനും ദാസനും വാര്‍ഷിക പരീക്ഷക്ക്‌ പോകുന്നത് പോലും ഇന്നും മനസ്സില്‍ തേന്‍ നുകരുന്ന ഓര്‍മയാണ് . വീട്ടില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ അപ്പുറത്താണ് ഞങ്ങള്‍ പഠിച്ച ഗവണ്മെന്റ് സ്കൂള്‍. മിക്കവാറും ഉച്ചക്കായിരികും പരീക്ഷ. ഊണ് കഴിഞ്ഞു എന്‍റെ അമ്മയുടെ കൂടെയാണ് ഞങ്ങള്‍ രണ്ടു പേരും സ്കൂളില്‍ പോകുന്നത് . ഒരു ഓട്ടോ റിക്ഷ നിന്നാല്‍ നിറഞ്ഞു പോകുന്ന ടാറിട്ട  പഞ്ചായത്ത് വഴിയിലൂടെയാണ് യാത്ര. മകര കൊയ്ത്തു കഴിഞ്ഞു കിട്ടുന്ന തുറുവിലെ  വയ്ക്കോല്‍ ഉണക്കാനായി റോട്ടില്‍ വിരിചിടുന്ന പതിവ് ഞങ്ങളുടെ നാട്ടില്‍ ഉണ്ട്‌. അത് ഒരു സ്വര്‍ണ പരവതാനി പോലെ ഞങ്ങളുടെ മുന്നില്‍ കിടക്കും. രാത്രിയിലെ മഞ്ഞില്‍ നനഞ്ഞ്‌ കുതിര്‍ന്ന അവ  മീനവേയിലിന്റെ ചൂടില്‍ ഉണങ്ങി ഒരു തരം ഭ്രമിപ്പിക്കുന്ന മണം പകരും. [(പശുക്കളെ.) പക്ഷെ ഇപ്പോള്‍ ഇതൊക്കെ ആലോചിക്കുമ്പോള്‍ ആ മണം  മനസ്സില്‍ ഒരു പാട് ഓര്‍മകളിലേക്ക് എത്തിക്കുന്നുണ്ട് ].

"എന്തിനാ അമ്മെ ഇങ്ങനെ വയ്ക്കോല്‍ ഇടുന്നത്..?" ഞങ്ങള്‍ ചോദിക്കും

അപ്പോള്‍ അമ്മ പറയും "അത് മക്കള്‍ക്ക്‌ കാലു പൊള്ളാതിരിക്കാന   .., ടാറിട്ട റോട്ടില്‍ ചെരിപ്പിടാതെ നടന്നാല്‍ കാലു പോള്ളില്ലേ..?"
അന്ന് കുട്ടികള്‍ കരഞ്ഞാല്‍ അമ്മമാര്‍ പ്രകൃതിയിലേക്ക് കൈ നീട്ടുമായിരുന്നു. ഗ്രാമത്തിന്‍റെ കളങ്കമില്ലാത്ത കഥകള്‍ പറയുമായിരുന്നു.. അമ്പിളി മാമനെ കാണിച്ചു ചോറൂട്ടിയിരുന്നു..പ്ലാവില കൊണ്ട് കുംബിള് കുത്തി കഞ്ഞി കോരി  തരുമായിരുന്നു..നെല്ലിക്ക തിന്നാന്‍ തന്നു  കിണറ്റില്‍ നിന്ന് വെള്ളം തിളപ്പികാതെ വായില്‍ ഒഴിച്ച് തന്നു
മധുരമുണ്ടോ എന്ന് ചോദിക്കുമായിരുന്നു.. അന്ന് ഒരു കുട്ടിക്കും 'Infection' വന്നതായി കേട്ടിട്ടില്ല ..

ആന്നു പ്രകൃതിയോടു ചേരാന്‍  പ്രേരിപ്പിക്കുന്ന ആ അമ്മമാരെവിടെ ? ഇന്ന് സ്വന്തം കുട്ടികളുടെ കാലില്‍ റീബോക്ക് ഷൂ ഇടാന്‍ കല്പിക്കുന്ന അമ്മമാരെവിടെ..? .. ഈശ്വര.. ഒരു പാട് നന്നിയുണ്ട് ആ കാലഘട്ടത്തില്‍ ഇങ്ങനെയുള്ള അമ്മമാരുടെ മക്കളായി പിറക്കാന്‍ അനുഗ്രഹിച്ചതിന് ..

                                                         ************
ഇത് പോലെ തന്നെ ആണ് അന്നത്തെ ആളുകളുടെ നാടന്‍ ഭാഷയിലുള്ള ഒഴുക്കുള്ള സംസാരവും. ഞങ്ങള്‍  അമ്പലത്തില്‍ പോകുന്ന  വഴിയില്‍ ഒരു വാരരുടെ വീടുണ്ട്.. എന്നും അമ്പലത്തില്‍ പോകുമ്പോള്‍ വയസ്സായ വരരു പൂമുഖത് ഇരിപുണ്ടാവും എന്നിട്ട് ഒറ്റ ചോദ്യം ആണ്.. നിങ്ങള് വടക്കേലെ പിള്ളേരല്ലേ.. എങ്ങട്ടാ ഈ സമയത്ത്..?"  ഇത് കേട്ടു ദാസന്‍ പറയും "വാര്യതെക്ക് വന്നത് തന്ന്യ..." വാരരു മാഷ്‌ ചിരിക്കും..

പിന്നെ ഒരു നന്തപ്പന്‍ മാഷുണ്ട്. മാഷോന്നും അല്ല എങ്കിലും അങ്ങേരെ എല്ലാവരും മാഷേ എന്നാണു വിളികുക. വികട സരസ്വതി ഇങ്ങനെ വിളയാടിയിട്ടുള്ള ഒരു മനുഷ്യനെ ലോകത്ത് കാണാന്‍ പറ്റില്ല. മൂപ്പര്‍ കല്ല്യാണം ഒന്നും കഴിച്ചിട്ടില്ല. ഭയങ്കര സ്ത്രീ വിരോധി ആണ് .എന്നാലും  സ്ത്രീകളെ പറ്റി ചോദിച്ചാല്‍ ഇത്ര ആധികാരികതയോടെ ഉത്തരം പറയുന്നവര്‍ കുറവായിരിക്കും. അശ്ലീല ഹാസ്യം മേമ്പൊടി ചേര്‍ത്ത് കവിത രൂപത്തില്‍ ആയിരിക്കും ആളുടെ മറുപടി എന്ന് മാത്രം .

"എനിക്ക് വേണ്ട ബഹു നാരി സേവ മടുത്തു ഞാന്‍ ഒരു നാരി മൂലം..
.(കടുത്ത അശ്ലീലം)
               .
ചേര ചത്ത്‌ ചളിയില്‍ കിടപ്പതോ
ചേന പൂത്തു മണം ഉല്ലസിപ്പതോ
കാലി ചത്ത്‌ കഴു നായ് വലിപ്പതോ
വാരിയ തരുണി താറഴിച്ചതോ..."

ഇതാണ് അങ്ങേരുടെ കവിതയുടെ ഒരു സ്റ്റൈല്‍..

അഴകിയ രാവണന്മാരെ കാണുമ്പോള്‍ അങ്ങേരുടെ സ്ഥിരം ഒരു കവിത ഉണ്ട്‌

"കുട്ടന്‍ കുളിച്ചു കുറിയിട്ടു
വട്ടിക്കു മേല്‍ കസവുള്ള മുണ്ട് ചുറ്റി
ആടികുഴഞ്ഞു കുഴലൂതി വരുന്ന കണ്ടാല്‍
കാലക്രമേണ തറവാട് മുടിഞ്ഞു പോകും "

വ്യ്കീട്ടു അമ്പല മുറ്റത്തെ ആല്‍ത്തറയില്‍ ഇരുന്നു കളത്തിലേക്ക്‌ കല്ലെറിഞ്ഞു ഓളം വെട്ടിച്ചു രസിക്കുമ്പോള്‍ ഉണ്ടാകുന്ന ഇത്തരം വെടി വട്ടങ്ങള്‍ ഞങ്ങളുടെ ബാല്യത്തെ ഒരു പാട് നിറമുള്ളതാകിയിട്ടുണ്ട് .. ഇന്നത്തെ പല  കുട്ടികള്‍ക്കും അന്ന്യം ആകുന്ന പലതും..

 "ഇതിലൊക്കെ എന്തിരിക്കുന്നു ഭാവി നശിച്ചു പോകും എന്നതല്ലാതെ ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല." എന്ന് പറയുന്നവര്‍ ഉണ്ടായിരിക്കാം. എതിര്‍ക്കുന്നില്ല.. എങ്കിലും ഒന്നും ചോദിച്ചോട്ടെ ഒരു പാട് കഷ്ടപ്പെട്ട് സമ്പാതിച്ചു സമ്പാതിച്ചു ഒടുവില്‍  മരിക്കുമ്പോള്‍ - ശരീരം  ദരിദ്രനായി ചിതയില്‍ കിടകുംപോള്‍ (ആഭരണങ്ങള്‍ അണിഞ്ഞു പ്രൌഡിയോടെ ചിതയില്‍ പോകാന്‍ ഈജിപ്തിലെ മമ്മികള്‍ക്കെ പറ്റിയിട്ടുള്ളൂ) മനസ്സ് കൊണ്ടെങ്കിലും സമ്പന്നനാകന്‍ ഇങ്ങനെയൊരു ബാല്യം വേണ്ടേ സുഹുര്ത്തെ..?

ചുമ്മാ പരദൂഷണവും വെടിവട്ടവും ആയി നടക്കാതെ പോയി നിന്റെ പണി നോക്കിഷ്ട എന്ന് പറയുന്നവര്‍ക്കായി  ഞങ്ങളുടെ നന്തപ്പെട്ടന്റെ* ഒരു പരദൂഷണ (സ്ത്രീകള്‍ക്കെതിരെ എന്ന് കൂടി ചെര്‍കണം) കവിത  കൂടി സമര്‍പ്പികട്ടെ

"കാണണം നിത്യവും ..കാണുമ്പോള്‍ നാണിക്കും
കാണാതിരുന്നാല്‍ പിണക്കമാകും
എന്നും പിരിയുമ്പോള്‍ നാളെ പറയുവാന്‍
എന്നോടവള്‍ക്കുണ്ട് നൂറു കൂട്ടം
മാധവി ചേച്ചീടെ ചെറ്റപ്പുര വാതില്‍
മാധവന്‍ ചേട്ടന്‍ തുറന്ന കാര്യം
ആളൊരു വല്ലാത്ത പുള്ളിയാനെന്നത്
മാധവി ചേച്ചി തന്നോട് ചോന്ന കാര്യം
ഹിന്ദി പഠിപ്പിക്കും മാഷെന്ന് കേള്‍കുമ്പോള്‍
ഇന്ദുമതിയുടെ പാരവശ്യം
ചന്ദ്രിക കോളേജില്‍ പോയിവരും നേരം ചന്ദ്രനെതിരെ വന്ന കാര്യം..
......................................
ഒരു ഗ്രാമീണ പെണ്‍കൊടിയെ കുറിച്ച്, അവളുടെ നാണം കലര്‍ന്ന പരദൂഷണ പ്രിയത്തെ ഇത്രേം മനോഹരമായി നാടന്‍ ശൈലിയില്‍  ഇങ്ങനെ പറയുന്ന  കാമുകാ- നന്തപ്പേട്ട, നിങ്ങളെയും ഒരുപാട് സ്ത്രീകള്‍ മോഹിചിരുന്നിരിക്കണം...

സ്വന്തം ഗ്രാമത്തെ കുറിച്ച് ആലോചിച്ചാലും എഴുതിയാലും അത് ഒരിക്കലും തീരില്ല.. എത്ര വായിച്ചാലും വായിക്കുന്നവന് മടുപ്പും വരില്ല.. അത് എഴുത്ത് കാരന്റെയോ അയാളുടെ  വരികളുടെയോ മാജിക്കല്ല. സ്വന്തം നാടിന്റെ വാത്സല്ല്യം ആണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു ..

എല്ലാവര്ക്കും ഞങ്ങള്‍ - ദാസന്റെം  വിജയന്റെം  കേരള പിറവി ദിന ആശംസകള്‍

*അങ്ങേര്‍ പാടികൊണ്ട് നടക്കുന്ന കവിത എന്നെ ഉദേശിചിട്ടുള്ളൂ.. കോപ്പി റൈറ്റ് നൂലാമാലകളും കൊണ്ട് അങ്ങരെ പോയി വിഷമിപ്പിക്കരുത്.

# കവിതയും കന്റെന്റും മോട്ടിക്കരുത് .. പ്ലീസെ .. ചോദിച്ചാല്‍ വേറെ തരാം

Tuesday, October 26, 2010

സ്ത്രീപക്ഷം

'കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകില്‍ സുലഭം" ..കുഞ്ചന്‍ നമ്പ്യാരുടെ അതിക്രമം ആണ് ഈ വരികള്‍.  പത്തു നൂറു വര്ഷം മുന്‍പ് ജനിച്ചത്‌ കൊണ്ട് ഈ വരികളില്‍ അദ്ദേഹം പ്രസിദ്ധനായി ഇന്നത്തെ കാലത്ത് ആയിരുന്നേല്‍ അങ്ങേര്‍ക്കു ഇങ്ങനെ പാടാന്‍ പറ്റുമായിരുന്നോ..? ഉവ്വ് ഇമ്മണി പുളിക്കും...ചുരുങ്ങിയത് ഒരു പത്തു കേസ്സിനുള്ള വക ആ വരികളില്‍ ഉണ്ട് 
കനകവും കാമിനിയും കലഹ കാരണം ആണത്രേ.. സ്ത്രീ കുലത്തെ ഇതിലും ഭീകരമായി അവഹേളിക്കാന്‍ ആര്‍ക്കു കഴിയും.?? കനകം അതായത് സ്വര്‍ണം ഒരു നല്ല നിക്ഷേപവും കാമിനി അതായത് സ്ത്രീ നമ്മുടെ വംശത്തിന്റെ തന്നെ നിലനില്പിന് ആവശ്യവും ആണ് .. അങ്ങനെയുള്ള രണ്ടു അമൂല്ല്യ വസ്തുകളെ ആണ് ഇത്രയും തരം താണ രീതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത് !!!

കനകം എന്ന സ്ത്രീയെ കുറിച്ച് ഇങ്ങനെ അപവാദം പറഞ്ഞു പരത്തുന്നത്‌ സ്ത്രീ വിമോച്ചകര്‍ക്ക്   കണ്ടു നില്‍കാന്‍ ആവില്ല. അവര്‍ പ്രതികരിക്കും.. പറ്റുമെങ്കില്‍ ആണായ അവളുടെ ഭര്‍ത്താവിനെ മുന്നില്‍ നിര്‍ത്തി ശിഘണ്ടികള്ക് പുത്തന്‍ ഉദാഹരണങ്ങള്‍ കണ്ടെത്തും..കുഞ്ചാ നീ കുത്ത് പാള എടുക്കും..

ഇനി കനകം എന്നത് സ്വര്‍ണത്തെ കുറിച്ചാണ് പറഞ്ഞത് എന്ന് കുഞ്ചന്‍ എതിര്‍ ന്യായം ഉന്നയിചാലോ.. രക്ഷയില്ല കുഞ്ചാ .. സ്വന്തം ഭാര്യക്ക് സ്വര്‍ണം വാങ്ങി കൊടുക്കാതിരിക്കാനും സ്വര്‍ണം വിറ്റു  കഴിയുന്ന പാവപ്പെട്ട വ്യാപാരികളെ പട്ടിണിക്കിട്ട് ആ വ്യവസായത്തെ താറടിക്കാനും   ഈ ബൂര്‍ഷ്വാ ചിന്താ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ വെല്ലു വിളിക്കുന്നതാനെന്നും പറഞ്ഞു രാജ്യദ്രോഹ കുറ്റം വരെ വന്നേക്കാം ...

     "ഭീരുവായി നൂറു കൊല്ലം ജീവികുന്നതിലും നല്ലത് ധീരനായി ഒരു  കൊല്ലം ജീവിക്കുന്നതാണ് എന്ന് പറഞ്ഞ നെപ്പോളിയ , ഇന്നത്തെ ആണുങ്ങളുടെ സ്ഥിതി നീ കാണുന്നുണ്ടോ..? ഈ ലോകത്ത് ഇന്ന് ഓരോ നിമിഷവും പേടിച്ചു കഴിയുന്ന ഒരു ജീവിവര്‍ഗം ഉണ്ടെങ്കില്‍ അത് മനുഷ്യരിലെ ആണ്‍ വര്‍ഗം ആകുന്നു.. സ്ത്രീകളുടെ പൈശാചികമായ ആക്രമണം അടിക്കടി കൂടി വരികയാണ്. പൊതു നിരത്തില്‍ ഒരു മൂളിപാട്ടോ സന്തോഷ സൂചകമായി ഒരു ചൂളമടിക്കണോ  പറ്റാത്ത അവസ്ഥ ..ഹോ ഭീകരം."


     "അരുന്ധധി റായി കാശ്മീര്‍ പ്രശ്നത്തില്‍ അഭിപ്രായം പറഞ്ഞത് വിവാദമായി.." കാലത്തെ അച്ഛന്‍ പത്രം ഉറക്കെ വായിക്കുകയാണ്.. "ഹോ മന്‍മോഹന്‍ സിംഗ്, അദ്വാനി, സര്‍ദാരി, ഗിലാനി, എന്തിനു നമ്മുടെ അച്ചുതാനന്ദന്‍ വരെ കാശ്മീരിനെ കുറിച്ച് എന്തെല്ലാം പറഞ്ഞിരിക്കുന്നു ..ഇപ്പോള്‍ ഒരു പെണ്ണായ അരുന്ധധി പറഞ്ഞപ്പോള്‍ വിവാദമായി.." അമ്മയുടെ അഭിപ്രായ പ്രകടനം ..സ്ത്രീകള്‍ക്ക് പകുതി പ്രാതിനിത്യം എല്ലാ കാര്യത്തിലും ഉണ്ട് എന്ന് സര്‍ക്കാര്‍ വിക്ഞ്ഞാപനം പുറപ്പെടുവിക്കാന്‍ നില്‍കുന്ന ഈ സന്ദര്‍ഭത്തില്‍ ഒന്ന് പറയാതെ ഇരിക്കുന്നതാണ്  ഉചിതം എന്ന് കരുതി ആവണം അച്ഛന്‍ അടുത്ത വാര്‍ത്തയിലേക്ക് കടന്നു ..?നൂറു ശതമാനം പ്രാധിനിത്യം ആയാലും സ്ത്രീ വിമോജന നേതാക്കള്‍ തൃപ്തി പെടാന്‍ ഇടയില്ല ..പെണ്ണുങ്ങള്‍ക്ക്‌ കൃത്രിമ ലിംഗം ഫിറ്റ് ചെയ്തു  ആണുങ്ങള്‍ക് ഒരു ഗര്‍ഭ പാത്രം ഉണ്ടാക്കി അവരെ  ബലാല്‍സംഗം ചെയ്തു ഒരു കൊടി ആണുങ്ങള്‍ക്ക് അവിഹിത ഗര്‍ഭം സംമാനിച്ചേ ഇവറ്റകള്‍ അടങ്ങൂ എന്ന് ഏതോ 'കുബുദ്ധി' ആയ ആണ് വരച്ച കാര്ടൂനില്‍ കണ്ടു..

 വിജയന്‍ ഗള്‍ഫില്‍ പോയിരിക്കുകയാണ് അവിടെ പുരഷന്മാര്‍ക്ക് വല്ല രക്ഷ ഉണ്ടോ ആവോ..? സത്യം പറഞ്ഞാല്‍ താലിബാന്‍ കാരുടെ നിയമത്തില്‍, ചുരുങ്ങിയ പക്ഷം ഇവിടത്തെ പുരുഷന്മാരുടെ സ്ഥിതി അറിയാവുന്ന അവിടത്തെ ആണുങ്ങള്‍ സന്തോഷിക്കുന്നുണ്ടാവും .. 

    കേരളത്തിലെ പെണ്ണുങ്ങള്‍ ഇപ്പോഴും സ്വയം ഒതുങ്ങി അബലകളായി  ഭര്‍ത്താവിന്റെ കീഴില്‍ കഴിയാന്‍ ആഗ്രഹിക്കുന്നവരാണത്രേ  ഈ സ്ഥിതി മാറണം പോലും .. നാട്ടിലെ ഒരു പ്രബുദ്ധ വനിതയുടെ ആക്രോശം ആണ് ..
" ഹോ, പക്ഷെ  ബംഗ്ലൂരില്‍ പഠിച്ച പെണ്ണുങ്ങളൊക്കെ മാറി ചിന്തിച്ചു തുടങ്ങി, അവര്‍ ഇപ്പോള്‍ ആണുങ്ങളെ പോലെ ചിന്തിക്കുന്നവരാണ്, എടീ എന്ന് വിളിച്ചാല്‍ എടാ എന്ന് വിളിക്കാനുള്ള  ചങ്കൂറ്റം അവര്‍ക്കുണ്ട് " എന്‍റെ അനിയത്തിയുടെ കമന്റ്‌ . "പുരുഷനായി പിറന്നതില്‍ സ്വയം ലജ്ജിക്ക നീ " എന്നും പാടി നേരെ കല്ലട യുടെ ഓഫീസിലേക്ക് ..


ബസ്സിലും സ്ത്രീകള്‍ക്ക് സംവരണം തിയേറ്ററില്‍ പോയാല്‍ സംവരണം ... ശോ എന്തിനതികം  നമ്മള്‍ ആണുങ്ങളും പെണ്ണുങ്ങളുടെ പുറകില്‍ നടക്കുന്നു  കുരുത്തം കെട്ട സ്വവര്‍ഗതിനോട് ലവലേശം കൂറ് കാണിക്കാത്ത ആണുങ്ങള്‍ ..
"ഹും.. അതെ കുറുക്കന്‍ അതെ മുന്തിരി .. ഒരു പെണ്ണ് പോലും തിരിഞ്ഞു നോക്കാതത്തില്‍ ഉള്ള പ്രതിഷേധം.. എന്നൊക്കെ പറഞ്ഞു വിജയന്‍, സ്ത്രീകള്‍ക്ക് ഒരു കളര് തുണി പോലും ഉടുക്കാന്‍ സമ്മതിക്കാത്ത നാട്ടിലേക്ക് പോയി.. അല്ല അവിടെ ഈ സ്ത്രീ വിമോച്ചകര്‍ ഇല്ലേ..? ഉണ്ടാവില്ല .. അവിടേക്ക് പോകാന്‍ വിസ ശരിയായി കാണില്ല ..

പോകുന്ന വഴിക്ക് പാട്ടോ ചൂളമടിയോ വേണ്ട എന്ന് മനസ്സില്‍ ഉറപ്പിച്ചു .." ചുരിധാരോ സാരിയോ കണ്ടാല്‍ ചതുര്തിക്ക് ചന്ദ്രനെ കണ്ടപോലെ മാറി നടന്നോളണം എന്ന അവസ്ഥ ..സൂക്ഷിചാല്‍ ദുഖികേണ്ട" അമ്മ പറഞ്ഞു  സ്ത്രീകള്‍ക്കെ  സ്ത്രീകളെ മനസ്സിലാക്കാന്‍ പറ്റൂ എന്ന് ഏതോ ഒരു കണ്ണു നീര്‍  സീരിയലില്‍ ജാരനായ നായകനോട്  നായകന്‍റെ കുറ്റിയും ഗള്‍ഫുകാരന്റെ ഭാര്യയും ആയ 'പതിവൃത' ആയ നായിക പറഞ്ഞത് ഓര്‍ത്തു പോയി.

ബസ്സ്  വന്നു ഭയങ്കര തിരക്കാണ്, കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആയിരം ഉറുപ്പിക മുടക്കി ആണ് ഒരു സീറ്റ്‌ ഒപ്പിച്ചത് അതും നടുവിലെ വിന്‍ഡോ സീറ്റ്‌.!!!  ഇരുന്ന വഴിക്ക് പുഷ് ബാക്ക് ഒക്കെ വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് നോക്കി.. അല്ലെങ്കില്‍ പിറ്റേദിവസം നമ്മുടെ ബാക്ക് പിണ്ട തൈലം ഇട്ടു പുഷ് ചെയ്യേണ്ടി വരും. എല്ലാം ഒകെ ..കലക്കന്‍ സീറ്റ്‌ .. എന്നെ സമ്മതിക്കണം . ചാരികിടന്ന് മുകളിലോട്ടു നോക്കിയതും  ഞെട്ടി  തരിച്ചു പോയി.. മുന്നിലതാ ഒരു  പെണ്ണ് .. ആണുങ്ങളുടെ ആജന്മ ശത്രു ..സിംഹത്തിന്റെ മുന്നില്‍ പെട്ട ചുണ്ടെലിയുടെ സ്ഥിതി ആയല്ലോ ഭഗവാനെ എന്‍റെ അവസ്ഥ.. അവള്‍ നാണം ഭാവിച്ചു സീറ്റിനരികെ നില്കുന്നു. ഇത്ര നാണിക്കാന്‍ ആദ്യ രാത്രി ഒന്നും അല്ലല്ലോ .. ഒരു കണക്കിന്  ഞങ്ങള്‍ ഒരുമിചിരിക്കുന്ന ആദ്യത്തെ രാത്രി ആണ്.. ഞാന്‍ ഇടം കണ്ണിലൂടെ ഒന്ന് പാളി നോക്കി പുള്ളിക്കാരിക്കു   ഇരിക്കാനുള്ള ഒരു ഭാവവും കാണുന്നില്ല.. ചിലപ്പോള്‍ മൂല കുരുവിന്റെ അസ്കിത കാണുമായിരിക്കും .. അതികം നോക്കി ഒരു സ്ത്രീ പീടക രക്ത സാക്ഷി ആവണ്ട എന്ന് കരുതി പുറത്തു ചന്നം പിന്നം പെയ്യുന്ന മഴ നോക്കി ഇരുന്നു. 

"ചേട്ടാ, ഒരു നിമിഷം .." ഹോ  ഈ പെണ്ണിന്  ഇങ്ങനെ പാറയില്‍ ചിരട്ട ഇട്ടു ഉരയ്ക്കുന്ന  ശബ്ദം ..അല്ലെങ്കിലും അഴകുള്ള  ചക്കയില്‍ ചുള ഉണ്ടാവില്ലല്ലോ" തിരിഞ്ഞു നോക്കുമ്പോള്‍  കാണുന്നത് ബസ്സിലെ കിളിയാണ് നമ്മുടെ പെണ്‍ കിളി അല്ല!! 


" ചേട്ടാ ഒന്ന് മാറി ഇരിക്കാമോ ഇവിടെ ഈ കുട്ടിക്ക് ഇരിക്കണം..." 

"ആ കുട്ടി ഇരുന്നോട്ടെ ഇവിടെ രണ്ടു സീറ്റു ഉണ്ടല്ലോ.. കുട്ടി ഇരട്ടയാണോ രണ്ടു സീറ്റിലും ഇരിക്കാന്‍ ..?"

"ഒരു അപരിചിതനായ ആണിന്റെ കൂടെ എന്‍റെ മോള്‍ക്ക്‌ ഇരിക്കാന്‍ ഭയം ആണ്.. മിസ്റ്റര്‍, നിങ്ങള്‍ മാറി ഇരിക്കണം .." ഒരു ഖടോല്‍കാജന്‍ സൌണ്ട് .. പെണ്ണിന്റെ തന്ത എന്ന് അവകാശപെടുന്ന ഒരു പാവം ആണാണ് .

 പാവപെട്ട ആ ആണ്‍ തന്തയെ ബഹുമാനിച്ചു ഞാന്‍ സീറ്റ്‌ മാറാന്‍ തീരുമാനിച്ചു , പെണ്ണുങ്ങള്‍ ആണുങ്ങളെ വില വക്കുന്നില്ല അത് കൊണ്ട് ആണുങ്ങളെങ്കിലും  ആണുങ്ങളെ വില വക്കെണ്ടേ ??" ..ബട്ട്‌ ഒരു കണ്ടീഷന്‍ പുറകിലെ സീടിലേക്ക് പോകാന്‍ പറ്റില്ല കട്ടായം .." ബസ്സിലെ കിളി നക്ഷത്രം എണ്ണാന്‍ തുടങ്ങി.. മുന്നിലെ ആരും മാറാന്‍ പോകുന്നില്ല പിന്നെ എങ്ങിനെ ഈ തരുണീ മണിയെ കഷ്മലനായ എന്നില്‍ നിന്നും അകത്തും..? വീണ്ടും ഒരു ആണ്, ഒരു പെണ്ണ് കാരണം ധര്‍മ്മ സങ്കടത്തില്‍ പെട്ട് കേഴുന്നു.. ദൈവമേ നീ ഇതൊന്നും കാണുന്നില്ലേ..?

ഒടുവില്‍ മുന്നിലിരുന്ന ഒരു പെണ്‍കുട്ടിയെ നമ്മുടെ തരുണീ രത്നത്തിന്റെ അടുക്കല്‍ പ്രതിഷ്ഠിച്ചു.. എന്നെ മുന്നിലെ ഒറ്റ സീറ്റിലേക്ക് തട്ടി. പണ്ട് ഗാന്ധിജിയെ ഫസ്റ്റ് ക്ലാസ്സില്‍ നിന്ന് ഇറക്കി വിട്ടത് ഞാന്‍ ഓര്‍ത്തു .. ഈശ്വര മുടി നന്നായി കൊഴിയുന്നുണ്ട് ഞാനും ഒരു ഗാന്ധി ആകുമോ ആണുങ്ങളുടെ സ്വാതന്ത്ര്യതിനു വേണ്ടി പോരാടിയ ഗാന്ധി !!! പെണ്‍കുട്ടിയുടെ തന്തയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.. ഹോ ഒടുവില്‍ ഒരു ആണ് ജയിച്ചു 

"മകനെ ഇത് പോലുള്ള എത്ര തിക്താനുഭവങ്ങള്‍ വരാന്‍ കിടക്കുന്നു .. വിഷമിക്കണ്ട നീ എല്ലാം മറന്നു ഉറങ്ങൂ.." ദൈവം ചെവിയില്‍ പറഞ്ഞു ഞാന്‍ ഉറങ്ങി.. "

കുളിരില്‍ ചാലിച്ച് മഞ്ഞിന്റെ മൂടുപടമിട്ട പ്രഭാതത്തില്‍ ബസ്സ്‌ മടിവാള എത്തി .. ക്രൈസ്റ്റ് കോളേജ് സ്റൊപിലാണ് എനിക്ക് ഇറങ്ങേണ്ടത്..ഞാന്‍ ഉറക്ക ചടവോടെ പുറത്തേക്കു നോക്കിയിരികുകയാണ് . ഇന്നലെ നിഷ്കരുണം എന്നെയും ബസ്സിലെ കിളിയെയും  തോല്‍പിച്ചു വിജയശ്രീ ലാളിതയായ ആ സ്ത്രീ രത്നം ബസ്സില്‍ നിന്ന് ഇറങ്ങുന്നു.. ആണുങ്ങളായ ഓട്ടോ ഡ്രൈവര്‍മാരെ പുചിച്ചു കൊണ്ട് അവള്‍ ഒരു ബൈക്കിനെ ലക്ഷ്യമാകി നടന്നു .. അതില്‍ മുള്ളന്‍ പന്നിയെ  ക്ലോണ്‍ ചെയ്തു ഉണ്ടാക്കിയ  പോലെ തോന്നിക്കുന്ന മുടികളോട് കൂടിയ ഒരു ആണ് ഇരിപ്പുണ്ടായിരുന്നു. ചോധികാനും പറയാനും  നില്‍കാതെ ബൈകിന്റെ പിന്നിലോട്ടു കയറി ബാഗും പെട്ടിയും ബൈകിന്റെ പെട്രോള്‍ ടാങ്കിലേക്ക് വച്ചു..


പാവം ആ ആണിനെ  ബര്‍ഗരിലെ കാബേജു തുണ്ട് പോലെ തോന്നിച്ചു.

"ഹോ ഈ ശീലവതിയാണോ പാവപെട്ട എന്‍റെ കൂടെ ഇരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു എന്നെ ആയിരം രൂപ കൊടുത്തു തല്ലു കൂടി വാങ്ങിയ സീറ്റില്‍ നിന്ന് നിഷ്കാസിതനാക്കിയത് .. ഞാനും ബസ്സിലെ കിളിയും പരസ്പരം നോക്കി .."തോറ്റു വീണ്ടും തോറ്റു.. സ്ഥിരം സ്ത്രീകളില്‍ നിന്ന് തോല്‍വി വാങ്ങുന്ന ആണുങ്ങളുടെ കൂട്ടത്തിലേക്ക് ഞങ്ങളും..

എന്നാല്‍ പരീക്ഷ പോലും എഴുതാതെ തോറ്റ, തോറ്റിട്ടും അത് തോല്‍വി ആണെന്ന് അറിയാത്ത  മറ്റൊരു ആണിന്റെ മുഖം ആ നിമിഷം ഞങ്ങള്‍ ഓര്‍ത്തു .. അവളുടെ തന്തയുടെ ചിരിക്കുന്ന മുഖം ...

 "പുരുഷനായി പിറന്നതില്‍ സ്വയം ലജ്ജിക്ക നീ "

[പേടിച്ചു വിറച്ചിരിക്കുന്ന ആണായ ദാസന്റെ  ജാമ്യം : 


ഈ കഥയിലെ കഥാപാത്രങ്ങളില്‍ ആണുങ്ങള്‍ യാഥാര്‍ത്ഥ്യം ആണെങ്കിലും സ്ത്രീ, പെണ്ണ് തുടങ്ങിയ പദങ്ങള്‍ തികച്ചും ഒരു സാങ്കല്പിക വര്‍ഗമാണ് - ഒരു മായാ വര്‍ഗം..  യഥാര്‍ത്ഥ സ്ത്രീകളുമായോ പെണ്‍ വര്‍ഗമായോ പുല ബന്ധം പോലും ഇല്ല. സ്ത്രീകള്‍ 150% സംവരണത്തിന് അര്‍ഹയാണ്.. അരുന്ധതി റോയിക്ക് ഇന്ത്യ പാകിസ്ഥാന്റെ  അവിഭാജ്യ ഖടകം ആണെന്ന് പോലും പറയാം, ഒരു ആണ് പോലും മിണ്ടി പോകരുത്.. ഒരു ആണ് സ്ത്രീയെ നോക്കി പോയാല്‍ പോലും അവള്‍ക് ജീവനാംശം അവനില്‍ നിന്ന് ഈടാക്കാന്‍ അര്‍ഹത ഉണ്ട് .


 സ്ത്രീ അമ്മയാണ് അനിയത്തിയാണ് ഭാര്യയാണ് ...എല്ലാമാണ്.


 ആണ്..ആണോ അതാരാ..??]




വക്രദൃഷ്ടി: [വാര്‍ത്ത : സ്ത്രീകള്‍ക്ക് ആയുസ്സ് കൂടുതലാണ് -  സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രം കൊടുത്തു അവളെ അബലകളാക്കിയ ദൈവത്തിനുള്ള പണി ഉടനെ വരും എന്ന് പേടിച്ചു ദൈവം അറിഞ്ഞു ചെയ്യുന്നതാണ് മക്കളെ] 


    


Sunday, September 26, 2010

അവതാരിക

          ഞങ്ങള്‍ ദാസന്‍ - വിജയന്‍. ഇരട്ട തിരകഥകൃത്തുക്കള്‍ ഇരട്ട സംവിധായകര്‍ എന്നത് പോലെ ഇരട്ട ബ്ലോഗ്ഗര്‍മാര്‍ ഉണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല കാരണം ബ്ലോഗ്‌ പോയിട്ട് ഹോട്ടലിന്റെ ബില്‍ പോലും ഞങ്ങള്‍ വായികാറില്ല, കൂടെയുള്ളവര്‍ അത് കൊടുക്കുമ്പോള്‍ ഞങ്ങള്‍ എന്തിനു അത് വായികണം ?

           പേര് കേട്ട് ഞങ്ങള്‍ക്ക് സത്യന്‍ അന്തികാടിന്റെ ദാസനും വിജയനുമായി വല്ല ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍, ഉണ്ട് എന്ന് പറഞ്ഞാല്‍ ശ്രീനിവാസന്‍ ഞെട്ടും. കാരണം അങ്ങേരുടെ കഥകളെല്ലാം മോഷണവസ്തുക്കള്‍ ആണെന്ന് പറഞ്ഞു ഉടമസ്ഥര്‍ വന്നു കൊണ്ടിരിക്കുന്ന കാലമാണല്ലോ. സിദ്ധിക് ലാല്‍ ഇപ്പോഴേ ക്യു വില്‍ ഉണ്ട്. അത് കൊണ്ട് 'ഇല്ല' എന്നാണ് ഞങ്ങളുടെ ഉത്തരം. ഇനി ഇവന്മാരെല്ലാം പേരിന്റെ റൈറ്റ്സ് ചോദിച്ചു വരുമോ എന്ന് ഒരു പേടി ഉണ്ട്. ശ്രീനിവാസന്‍ പണ്ട് ഏതോ സിനിമയില്‍ പറഞ്ഞിട്ടുണ്ട്, പേരും ഭാഷയും ആരുടേയും കുത്തകയല്ല  എന്ന് . ആ ധൈര്യത്തിലാണ്  ഇങ്ങനെ ഒരു പേര് സ്വീകരിച്ചത്. അപ്പോള്‍ യഥാര്‍ത്ഥ പേരല്ലേ ഇത് എന്ന് നിങ്ങള്‍ സംശയിച്ചേക്കാം..

അല്ലെങ്കിലും 2  പെരിലെല്ലാം എന്തിരിക്കുന്നു.

          ഞങ്ങളുടെ  നാട്ടിലെ അറിയപെടുന്ന ബ്ലോഗ്ഗ് എഴുത്തുകാരനും കമ്പ്യൂട്ടര്‍ പരിക്ഞാനിയും ആണ് കുട്ടന്‍. ഏകാന്തത ഇഷ്ടപെടുന്നു എന്ന് നാഴികക്ക് നാല്പതു വട്ടം വിളിച്ചു കൂവി കൂട്ടുകാരുടെ  കൂടെ മതിലിന്റെ പുറത്തിരുന്നു ഡൈലോഗ് പറയുന്നതാണ്‌  മൂപ്പരുടെ പ്രധാന ഹോബ്ബി. ആ വെടിവട്ടതിനിടയില്‍ നിന്നാണ് ജന്മനാല്‍ കുനിഷ്ട്‌ ബുദ്ധിയുടെ ആശാനായ  വിജയന്‍, ബ്ലോഗ്ഗ് ഒരു സംഭവം ആണെന്നും അത്യാവശ്യത്തിനു സ്വയം പബ്ലിസിറ്റി കൊടുക്കാന്‍ പറ്റിയ പരിപാടിയാണെന്നും കുറെ പിന്തുടര്‍ച്ചക്കാര്‍ ഉണ്ടെങ്കില്‍ പരസ്സ്യതിലൂടെ പൈസ ഉണ്ടാക്കാമെന്നും മനസിലാക്കുന്നത്‌. പൈസ ഉണ്ടായില്ലെങ്കില്‍ പോലും അത്യാവശ്യത്തിനു പെമ്പിള്ളേര്‍ നമ്മളെ മൈന്‍ഡ് ചെയ്യുമല്ലോ എന്ന ചിന്തയായിരുന്നു ദാസന്. പണ്ടേ അവന്‍ ഒരു സ്ത്രീ ലംബടന്‍ ആണെന്നാണ് വിജയന്‍റെ വാദം.  അങ്ങനെ സ്വന്തമായി ബ്ലോഗ്ഗ് എഴുതാന്‍ ദാസനും വിജയനും തീരുമാനിച്ചു. കുഞ്ഞന്‍ പണിക്കാരെ കണ്ടു നല്ല സമയം എഴുതി വാങ്ങി.

       ചുമ്മാ കമ്പ്യൂട്ടര്‍ തുറന്നാല്‍ ബ്ലോഗ്ഗ് ഉണ്ടാവില്ല എന്ന സത്യം മനസ്സിലാകിയപ്പോഴാണ്‌ ഈ എഴുത്ത് പരിപാടി ഔട്ട്‌ സോര്‍സ് ചെയ്താലോ എന്ന് ചിന്തിച്ചത്.. അങ്ങനെ നാട്ടിലെ കലാസമിതി സ്കൂളില്‍ കുറെ കാലം പഠിപ്പിച്ചു പരാജയമുള്ള അല്ല പരിചയം ഉള്ള ഒരു എഴുത്തുകാരനെ തപ്പി എടുക്കുന്നത്. (അക്ഷരതെറ്റോ ഗ്രാമര്‍ തെറ്റോ ഉണ്ടെങ്കില്‍ അങ്ങേരെ തെറി വിളിക്കണം എന്ന് അപേക്ഷ ) ഒടുവില്‍ ഈ ശുഭ മുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ ബ്ലോഗ്ഗ് ജനിച്ചു  .

          സമകാലീന സംഭവങ്ങള്‍ കീറി മുറിച്ചു മസാല ചേര്‍ത്ത് ബ്ലോഗ്ഗ് ചെയുതു, ഓണ്‍ ലൈനില്‍ തെറി വിളി കേള്‍കാന്‍ താല്പര്യമില്ലാത്തത് കൊണ്ടും ക്വോട്ടഷന്‍ കാരുടെ നോട്ട പുള്ളികള്‍ ആവാനുള്ള ധൈര്യമില്ലത്തതുകൊണ്ടും ഞങ്ങള്‍ വഴി ഒന്ന് മാറ്റി പിടിക്കുകയാണ്.    ഞങ്ങളുടെ ഇന്നലെകള്‍, ആ ഇന്നലകളിലെ ലോകം ഇതൊക്കെ ഖണ്ടശയായി പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്നതാണ്  ഈ ബ്ലോഗ്ഗ്.  മുളകുന്നത്തുകാവ്  ഗ്രാമത്തിലെ ഒരു പാട് വിദ്വാന്‍മാര്‍ ഇതിലൂടെ വന്നേക്കാം. നിങ്ങളെ മനസിലാകുന്നതില്‍ ഞങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.  (പെമ്പിള്ളെരുടെ വീട്ടുകാരോട്  - നിങ്ങള്‍ക്ക് ഞങ്ങളെ മനസിലാകുന്നതില്‍ പറ്റിയ തെറ്റ് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നു. )

            ആതെ, ഒരു ഗ്രാമത്തിന്‍റെ കഥകളും പാരകളും വായ്നോട്ട പരമ്പരകളും  പരദൂഷണങ്ങളുമായി  ഞങ്ങളും ഓണ്‍ ലൈനില്‍ എത്തുന്നു ...നിങ്ങളുടെ  ദാസനും വിജയനും